തുടരെ തുടരെയുള്ള കൊള്ളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് പിറ്റേ ദിവസം ഉണര്‍ന്നത്... ആരാണാവോ ഇത്ര നേരത്തെ വന്നു ബെല്ലടിക്കുന്നത്...വാച്ചിലേക്ക് നോക്കി..എന്റമ്മോ നേരതെയല്ല, ഒന്‍പതു മണി കഴിഞ്ഞിരിക്കുന്നു. അടുത്ത ഫ്ലാറ്റിലെ ബിന്ദു ചെചിയാകും. ജയറാമിന്റെ വീടുമായുള്ള അടുപ്പം കൊണ്ടാവണം കുറച്ചു ദിവസത്തേക്ക് താമസിക്കാന്‍ വന്ന എനിക്ക് എന്നും പ്രാതല്‍ അവരുടെ വീട്ടില്‍ നിന്നാണ്. എത്ര വേണ്ട എന്ന് പറഞ്ഞാലും എന്നും ഇഡലിയും ദോശയും, വെള്ളപ്പവുമായി ആവി പറക്കുന്ന ചൂടോടെ എനിക്ക് കൊണ്ടു വന്നു തരും, കൂടാതെ നല്ല കട്ടിപ്പാലിലുള്ള ചായയും. രാത്രി നേരത്തെ വന്നാല്‍ മുരളിയേട്ടന്‍ (ബിന്ദു ചേച്ചിയുടെ ഭര്‍ത്താവ്, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ എന്ജിനീയരാണ് അദ്ദേഹം) അത്താഴത്തിനു വിളിക്കും, അതുകൊണ്ട് കുറച്ചു നേരം വൈകി പുറത്തു നിന്നു എന്തെങ്കിലും കഴിച്ചേ വരാറുള്ളൂ. കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് ശേരിയല്ലല്ലോ. നിഗമനം തെറ്റിയില്ല ബിന്ദു ചേച്ചി തന്നെ വിശേഷങ്ങള്‍ ചോദിച്ചു പ്രാതലും വാങ്ങിച്ചു വെച്ച് കുളിച്ചു ഫ്രഷ് ആവാന്‍ കുളിമുറിയിലേക്ക് നടന്നു.
അന്ന് ഇറങ്ങാന്‍ വൈകി ഒരു പന്ത്രണ്ടു മണിയായിക്കാണും ച൪ച് ഗയ്റ്റ് സ്റ്റെഷനിലെതുമ്പോള്‍. അവിടെ നിന്നും ഫോര്‍ട്ട് സൈടിലേക്കു പോകുമ്പോള്‍ റോഡിന്റെ ഒരു വശത്ത് ചവറു കണക്കിന് കൂട്ടിയിട്ടിരിക്കുന്ന പഴയതും പുതിയതുമായ പുസ്തക കൂമ്പാരങ്ങള്‍ എന്നെ വളരെ ആകര്ഷിപ്പിക്കുന്നതാണ്. ലോകത്തിലെ എല്ലാ വിച്ഞ്ഞാന ശാഖകളുടെയും ഒരു കൂമ്പാരം തന്നെയുണ്ട് അവിടെ. ഏതെങ്കിലും വിഷയത്തില്‍ ഡോക്ടറെറ്റ് എടുക്കുന്നവരുന്ടെങ്കില്‍ അവിടെ ഒന്നു സന്ദര്‍ശിക്ക തന്നെ വേണം, വളരെ വിലക്കുറവിനു വലിയൊരു വോളിയം ബുക്കുകള്‍ സ്വന്തമാക്കാം. കുറച്ചു നേരം അത് ചുറ്റിക്കറങ്ങി നടന്നു, അവസാനം ആന്‍റ്റെന്‍ ചെക്കോവിന്റെ ഒരു ചെറുകഥാ സമാഹാരവും വാങ്ങി. പിന്നെ ആലോചനയിലായി, ഇന്നു മറൈന്‍ ഡ്രൈവിലേക്ക് തന്നെ പോണോ...അതോ കുറച്ചു നടന്നാല്‍ ഫോര്ടിലുള്ള ബ്രിടീഷ് ലൈബ്രറിയുണ്ട് അവിടെ പോയാലോ. അവിടെ പക്ഷെ 12 മണിക്ക് അടക്കും പിന്നെ മൂന്നു മണിക്കേ തുറക്കൂ. അതിനടുത് ഫോര്ടില്‍ തന്നെയുള്ള ഒരു ചെറിയ പാര്‍ക്ക് ഉണ്ട്, ഫൌന്ട്യനും കഴിഞ്ഞു മുന്നോട്ടു നടന്നാല്‍ കാണാം, പണ്ട് ഞാന്‍ ജോലിചെയ്തിരുന്നതിനടുത്തു. പക്ഷെ അവിടെ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ തിരക്കാവും ഉച്ച സമയത്ത്. ഒടുവില്‍ തീരുമാനിച്ചു, നേരെ മറൈന്‍ ഡ്രൈവിലേക്ക് തന്നെ തിരിഞ്ഞു നടന്നു. ഇപ്പൊ അവിടെ തിരക്കായാലും ഇരുഭാഗത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്ന ജനങ്ങളായിരിക്കും. അവിടെ ബെഞ്ചിലിരുന്നു കാറ്റും കൊണ്ടു എന്തെങ്കിലും വായിക്കാന്‍ നല്ല സുഘമുള്ള അനുഭവമാണ്.
ഇന്നു ഞാന്‍ കടല്‍ ഭിത്തിയില്‍ അല്ല ഇരുന്നത്, സാധാരണ ഇരിക്കുന്നതില്‍ നിന്നു കുറച്ചു മാറി തന്നെ കടലിനോടു അഭിമുഖമായി ഇട്ടിരിക്കുന്ന ബെന്ചിലാണ് ഇരുന്നത്. ചുറ്റും ഒന്നു കണ്ണോടിച്ചു, മറ്റേ പണ്ടാറക്കാലി ഇവിടടുത്തു എവിടെയുമില്ലല്ലോ എന്നുറപ്പാക്കി. കുറച്ചു വെയില്‍ ഉണ്ടെങ്കിലും ഇളം തണുത്ത പടിഞ്ഞാറന്‍ കാറ്റില്‍ അതത്ര കാര്യമായി തോന്നിയില്ല. ട്രയിനിലിരിക്കുമ്പോള്‍ അന്നത്തെ പത്രം ഒന്നു ഓടിച്ചു വായിച്ചിരുന്നു. അതിനാല്‍ ആദ്യം കയ്യിലുള്ള ഫ്രന്റ്ലൈന്‍ വാരിക (മാസികയാണോ എന്നറിയില്ല) എടുത്തു താളുകള്‍ മറിക്കാന്‍ തുടങ്ങി. ഒരു രണ്ടു മണി ആയിക്കാണും. ബെഞ്ചിന്റെ പുറകു വശത്ത് നിന്നും 'സാര്‍' എന്ന വിളി! പിശാചു...അവള്‍ വീണ്ടും വന്നു. ദേഷ്യം കൊണ്ടു ഞാന്‍ ബുക്കില്‍ നിന്നും കണ്ണെടുത്തില്ല. രണ്ടു സെകണ്ട് കഴിഞ്ഞപ്പോ ഒന്നു കൂടി വിളിച്ചു... 'സാര്‍' ഇപ്രാവശ്യം എന്റെ മുന്നില്‍ നിന്നാണ് ആ വിളി കേട്ടത്. അരിശം കൊണ്ടു ഞാന്‍ തലയുയര്‍ത്തി ദേഷ്യത്തില്‍ അവളെ നോക്കി. ഇന്നലതെതിനു വിപരീതമായി അവളുടെ ഇടതു വശത്തെ കവിള്‍ വീര്‍ത്തു കണ്ണു ചുവപ്പ് കളറായിരിക്കുന്നു. രണ്ടു കണ്ണില്‍ നിന്നും കണ്ണിമ വെട്ടിയാല്‍ താഴെ ഒലിച്ചിറങ്ങാന്‍ പാകത്തില്‍ കണ്ണു നീര്‍ മുറ്റി നില്‍ക്കുന്നു. രണ്ടു സൈടിലെക്കും വൃത്തിയായി മെടഞ്ഞിട്ട മുടി ഒന്നു മുന്നിലേക്കും മറ്റേ ഇഴ പുറകിലെക്കുമായി ഇട്ടിരിക്കുന്നു. മുഖത്ത് ചായം തേച്ചിട്ടില്ല, പക്ഷെ നെറ്റിയില്‍ ഒരു വലിയ പൊട്ടു ചാര്തിയിട്ടുണ്ട്. കണ്ടാല്‍ ഇന്നലതെക്കാളും സുന്ദരി. പക്ഷെ ഇതെന്തിനാ ഇവള്‍ക്ക് വലിയ സങ്കടം... പടച്ചോനെ ...എന്തിനുള്ള പുറപ്പാടാണോ ആവോ... അവളുടെ മുഖം കണ്ടപ്പോള്‍ എന്നിലെ അരിശം എവിടെയോ പൊയ് മറഞ്ഞു. പക്ഷെ ഞാനവളോട് ഒന്നും ചോദിച്ചില്ല. കയ്യിലുള്ള തൂവാലയെടുത്ത് പതുക്കെ കണ്ണുനീര്‍ തുടച്ചു. 'സര്‍ ഇന്നലെ ഞാന്‍ സാറിന്റെ കയ്യില്‍ നിന്നും ആ ഇരുപതു വാങ്ങിക്കാതത്തിനുളള ശിക്ഷ എനിക്ക് കിട്ടി'. അവള്‍ പറയുന്നതൊന്നും ഞാന്‍ ശ്രധിചെയില്ല, വേഗം പോക്കറ്റില്‍ കയ്യിട്ടു പത്തു രൂപ നോട്ടു അവള്‍ക്കു നേരെ നീട്ടി. അത് കണ്ടപ്പോള്‍ വീണ്ടും കണ്ണീര്‍ പൊടിഞ്ഞു. അവള്‍ ഒന്നും പറയാതെ വീണ്ടും തൂവാലയെടുത്ത് അത് ഒപ്പിയെടുത്തു. പരുഷമായ എന്റെ നോട്ടം മെല്ലെ ആര്‍ദ്രതയുടെ കോണുകളിലേക്ക് ഊളിയിട്ടു. 'സാര്‍ ഇന്നലെ ഞാന്‍ താങ്കളില്‍ നിന്നും ആ ഇരുപതു രൂപ വാങ്ങിക്കാതത്തിനുളള ശിക്ഷയാണ് എന്റെ മുഖത്ത് കാണുന്നത്. ഇന്നലെ കരിം ദാദ അടിച്ചതാ...' ആരാണീ കരിം ദാദ?' ആ ചോദ്യത്തിന് മറുപടി പറയും മുന്‍പ് അവള്‍ ചുറ്റും ഒന്നു നോക്കി, പിന്നെ തുടര്ന്നു 'ആ നീചനാണ് ഞങ്ങളെ ഇവിടെ കൊടുന്നു താമസിപ്പിക്കുന്നത്. മുംബൈ സെന്‍ട്രലില്‍ ഞങ്ങളുടെ ചേരി മൊത്തം അവന്റെ കീഴിലാണ്, ഞങ്ങള്‍ എഴുപതോളം സ്ത്രീകളുണ്ട് അവിടെ, ഓരോരുത്തരും ഒരു ദിവസം ഇരുനൂറ്റമ്പതു രൂപ അവന്റെ ശിങ്കിടിയെ ഏല്പിക്കണം. അതില്‍ ഒരു രൂപ കുറഞ്ഞാല്‍ പിന്നെ പൊതിരെ തല്ലാണ്." ഇന്നലെ എന്ത് പറ്റി? ഒരു ചെറിയ മൌനം, പിന്നെ വിതുംപുമെന്നുറപ്പായപ്പോള്‍ രണ്ടു ചുണ്ടും കൂട്ടിപ്പിടിച്ചു കൈകൊണ്ടു തന്നെ കണ്ണു നീര്‍ വീണ്ടും തുടച്ചു. 'ഇന്നലെ...ഇന്നലെ.... സാര്‍ എന്റെ അനുജത്തിയും എന്റെ കൂടെയുണ്ട്, അസുഖം കാരണം രണ്ടു മൂന്ന് ദിവസായി അവള്‍ പുറത്തിറങ്ങിയില്ല, ഇന്നലെ കരിം ദാദയുടെ കിങ്കരന്മാര്‍ കാശ് ചോദിച്ചു, അസുഖമൊന്നും അവര്‍ക്ക് പ്രശ്നമല്ല സാറേ... പൈസയില്ല എന്ന് കൈ മലര്തിയപ്പോള്‍ അവരവളെ തല്ലിച്ചതച്ചു, കുറച്ചു നേരമേ എനിക്ക് കണ്ടു നിക്കാന്‍ പറ്റിയുള്ളൂ... പിന്നെ ഞാനവരെ തടുക്കാന്‍ ചെന്നതാ... ' ഒന്നു നിര്‍ത്തി വീണ്ടും തുടര്ന്നു 'ആദ്യ ദിവസം ഞാനവള്‍ക്ക് എന്റെ കയ്യിലുണ്ടായിരുന്ന മിച്ചം വെച്ചതും മറ്റുമായി ഇരുനൂറ്റമ്പതു രൂപ ഞാന്‍ കൊടുത്തു. പക്ഷെ മിനിയാന്നും ഇന്നലെയും എനിക്ക് കൊടുക്കാനുണ്ടായിരുന്നില്ല. ഇന്നലെ ഞാന്‍ തന്നെ കൊടുത്തത് പകുതി പിച്ച തെണ്ടിയാണ്. എനിക്ക് കിട്ടിയത് പ്രശ്നമല്ല പക്ഷെ എന്റെ കിനിയുടെ കാല്‍ അവര് തല്ലി ഒടിച്ചു സാര്‍" അവള്‍ക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല തൂവാല നിവര്‍ത്തി മുഖം പൊത്തിപ്പിടിച്ചു. ബെഞ്ചിന്റെ മറ്റേ തലക്കല്‍ ഇരുന്നിരുന്ന അപരിചിതന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി, എന്റെ കയ്യിലെ പത്തു രൂപാ നോട്ടിലെക്കും എന്നെയും ആ പെണ്ണിനേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിന്റെ അര്‍ഥം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു, എന്നാലും എനിക്കവിടെ നിന്നും മാറാന്‍ കഴിഞ്ഞില്ല. 'നിനക്കും അനുജത്തിക്കും വേറെ വല്ല പണിക്കും പോയ്കൂടെ, എന്തിനാ ഇവിടെ കിടന്നു നരഗിക്കുന്നത്?' പറ്റില്ല സാര്‍... ഈ നഗരം വിട്ടാലും അവര്‍ ഞങ്ങളെ കൊല്ലും. ഇവിടെയെല്ലാം അയാളുടെ ആളുകള്‍ ഞങ്ങളുടെ പിന്നാലെ ഉണ്ട്. മുന്‍പ് ഒന്നു രണ്ടു പേര് ഇത് പോലെ പോയതാ പക്ഷെ പിന്നീട് അവരുടെ ശവം ഇവന്മാര്‍ ഞങ്ങളെ വിളിച്ചു കാണിച്ചു തന്നു, അത്രയ്ക്ക് ക്രൂരന്മാരാ..'
ഒന്‍പതു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു, ഇനി കൊന്നതാണോ എന്നറിയില്ല. അവിടെ നിന്നും രണ്ടു മാസം കഴിഞ്ഞപ്പോള്‍ വേറൊരാള്‍ അമ്മയെ കല്യാണം കഴിച്ചു. അയാളൊരു കാലനായിരുന്നു. എല്ലാ ദിവസവും കള്ളു കുടിച്ചു എന്നെയും കിനിയെയും ലഹരി വിടുന്നത് വരെ തല്ലും. അത് ചിലപ്പോള്‍ പുലര്‍ കാലം വരെ നീളും. അമ്മക്കാണെങ്കി അയാള്‍ ബാക്കിയുള്ള കള്ളും കൊടുത്തു മയക്കും. അവസാനം അമ്മ ഞങ്ങളെ അടുത്ത ഗ്രാമത്തിലുള്ള ഒരാള്‍ വഴി ഇവിടെയുള്ള കരീം ദാദയുടെ ആള്‍ക്കാര്‍ക്ക് വിറ്റു. എത്ര കാശാണാവോ അയാള്‍ അമ്മക് കൊടുത്തത്. അമ്മ പോരുമ്പോള്‍ ഇത്ര മാത്രം പറഞ്ഞു. "എന്റെ മക്കള്‍ക്കിനി ദുരിതമുണ്ടാകില്ല, നല്ല വസ്ത്രങ്ങളും ഭക്ഷണവും ഇയാള്‍ നിങ്ങക്ക് തരും' എന്ന്. പക്ഷെ അമ്മക്കറിവുണ്ടാവില്ല അവമ്മാര് ഞങ്ങളെ ഇങ്ങോട്ടാണ് കൊണ്ടു വന്നത് എന്ന്. എനിക്ക് പത്തു വയസ്സും എന്റെ അനുജത്തിക്ക് ഏഴു വയസ്സുമായിരുന്നു!!' ഹൃദയത്തില്‍ തീക്കനല്‍ കോറിയിട്ട പോലെ തോന്നി ആ വാക്കുകള്‍....പടച്ചോനെ...ഏഴും പാത്തും വയസ്സ്.... എല്ലാം പറഞ്ഞു അവസാനം അവളെന്നോട് ചോദിച്ചു...'സാറിനു ഞങ്ങളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റോ' ഞാനൊന്ന് സ്തംഭിച്ചു, ഈ മുംബൈ മഹാനഗരത്തില്‍ ഏറ്റവും ചെറിയ കീടത്തിന്റെ ശക്തി പോലുമില്ലാത്ത ഞാന്‍....ഹിമാലയത്തിന്റെ അത്ര ആര്‍ദ്രതയും സിയാച്ചിന്‍ മലനിരകളുടെ അത്ര അനുകമ്പയും എനിക്ക് നിന്നോടുണ്ട്. പക്ഷെ ഇവ രണ്ടും ചേര്‍ത്തുവെച്ചാലുള്ളത്ര നിസ്സഹായാവസ്ഥ മാത്രമാണ് ഇപ്പോള്‍ എന്നിലുള്ളതു എന്ന് പറയണമെന്നുണ്ട്, പക്ഷെ ഒന്നും പറഞ്ഞില്ല. ആംഗലേയ കവി T.S. Eliot പാടിയ പോലെ "shape without form-shade without color-paralysed force-gesture without motion" അതായിരുന്നു എന്റെ മാനസികാവസ്ഥ. കയ്യിലുള്ള പത്തു രൂപ ഞാന്‍ കൊടുക്കാതെ തിരിച്ചു എന്റെ പോക്കറ്റിലേക്കു തന്നെ ഇട്ടു. പകരം ഒരു നൂറിന്റെ നോട്ടു അവള്‍ക്കു നീട്ടി. ഒന്നും മിണ്ടാതെ അവളതു വാങ്ങിച്ചു.
മുകളില്‍ പ്രസ്താവിച്ച ഡോക്യുമെന്‍ററിയില്‍ പറഞ്ഞ പോലെ പാപിയായ ആ അമ്മ (എന്ന് ഞാന്‍ വിളിക്കും, പക്ഷെ അവള്‍ക്കിപ്പോഴും അമ്മയോട് അങ്ങനെ ചെയ്തതിനു എതിര്‍പ്പില്ല) കുട്ടികളെ ഈ കിങ്കരന്മാര്‍ക്ക് കൈമാറിയ അന്ന് അവരുടെ ദൈവം മരിച്ചിരിക്കാം പിന്നെ പിശാചിന്റെ തോളിലേറി കാമ വെറിയന്മാരുടെ പശിയാടക്കാന്‍ മാത്രം വിധിക്കപ്പെട്ടവളായി ഈ നഷ്ട സ്വര്‍ഗത്തില്‍ അലമുറയിടുന്നു, ഒരു തരി ദയക്കായ്, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി.
അവിടെ നിന്നും ഒരാഴ്ച കഴിഞ്ഞാണ് വിസ ശെരിയായത്, പക്ഷെ പിന്നീട് തിരിച്ചു പോവുന്നവരെ ഞാനാ വഴിക്ക് പോയിട്ടില്ല. അവള്‍ കാതിരുന്നിരിക്കാം എന്നാലും എന്റെ ആ നിസ്സഹായാവസ്ഥയെ എന്നും ഞാന്‍ പഴിക്കും. ബാല്യവും കൌമാരവും യൌവ്വനവും ഹോമിക്കപ്പെട്ടു ഒരു കൂട്ടം ഇറച്ചി വേറിയന്മാരാല്‍ ഹനിക്കപ്പെട്ടു തള്ളിനീക്കുന്ന എത്രയോ മനുഷ്യ ജീവിതങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍ കഴിയുന്നു. അവരോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാല്‍ മാത്രം നമ്മുടെ ജീവിതം സാര്തകമാവുമെന്നു തോന്നുന്നില്ല. ഹൃദയം കല്ലായി, മനസ്സ് ഘനീഭാവിക്കാന്‍ മാത്രം വിട്ട എന്റെ നിശ്ചലമായ വികാരത്തെ T.S. Eliot ന്റെ വാക്കുകളില്‍ തന്നെ ഉദ്ദരിക്കട്ടെ "hollow and stuffed man(men)". (ശുഭം)